കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് (സ്കൂള്‍ ഒളിംപിക്സ്) ഇത്തവണ കോഴിക്കോട് വേദിയാകും. ഒക്ടോബര്‍ 25 മുതല്‍ 31 വരെ ഏഴ് ദിവസങ്ങളിലായാണ് മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി എന്‍. ഷംസുദ്ദീന് പറഞ്ഞു.
കായികമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം കോഴിക്കോട് പ്രോവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി) സിന്തെറ്റിക് ഗ്രൗണ്ടാണ് മേളയുടെ പ്രധാന വേദി. സംസ്ഥാന കലാകായിക മേളകള്‍ വിജയകരമായ നടത്തിയ പാരമ്പര്യമുള്ള ജില്ലയാണ് കോഴിക്കോട്. 15 വര്‍ഷത്തിനുശേഷം ജില്ലയിലേക്ക് തിരിച്ചെത്തിയ മേളയില്‍ മാറ്റുരയ്ക്കാനായി എത്തുന്ന കൗമാര കായിക താരങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും പ്രോത്സാഹനങ്ങളും കോഴിക്കോട്ടുകാര്‍ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
കുട്ടികളില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും ലഹരി താല്പര്യങ്ങളും തടയാന്‍ കായിക പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. കുട്ടികളിലെ കായികാഭിരുചി പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. കായിക മേഖലയിലൂടെ കുട്ടികളുടെ ശാരീരിക ക്ഷമത ഉറപ്പാക്കാനും നല്ലൊരു സംസ്കാരം വളര്‍ത്തിയെടുക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു. അത്ലറ്റിക്സിനു പുറമെ അക്വാട്ടിക്സ്, കരാട്ടേ, വുഷു, യോഗ, ഷട്ടില്‍ ബാഡ്മിന്റണ്‍, ബാസ്കറ്റ്ബോള്‍, നെറ്റ്ബോള്‍, ത്രോബോള്‍, സോഫ്റ്റ്ബോള്‍, ബേസ്ബോള്‍, ടഗ് ഓഫ് വാര് തുടങ്ങി 41 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഫുട്ബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ പ്രത്യേക ഷെഡ്യൂളില്‍ പിന്നീട് നടക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ജില്ലകളില്‍ നിന്നുള്ള കായിക പ്രതിഭകള്‍ക്കൊപ്പം ഗള്‍ഫ് നാടുകളിലെ മലയാള സ്കൂളുകളില്‍ നിന്നുള്ള കുട്ടികളും മേളയില്‍ മാറ്റുരയ്ക്കും.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന സവിശേഷ പരിമിതരായ കുട്ടികളുടെ കായികപരമായ അഭിരുചി വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് കേരള സ്കൂള്‍ കായികമേളയുടെ ഭാഗമായി സംഘടിപ്പിക്കും. പതിനായിരത്തോളം കായിക പ്രതിഭകള്‍ അണ്ടര്‍ 14, 17, 19 (ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍) വിഭാഗങ്ങളില്‍ വിവിധ കായിക ഇനങ്ങളിലായി മത്സരിക്കും. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി വി.ഡി. സതീശന്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്, പ്രതിപക്ഷ നേതാവ് പിണറായി വിജയന് എന്നിവര്‍ മുഖ്യരക്ഷാധികാരികളായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, കോര്പറേഷന് മേയര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, കായികയുവജന വകുപ്പ് ഡയറക്ടര്‍, ജില്ല കളക്ടര്‍, ജില്ല പൊലിസ് മേധാവി കോഴിക്കോട് റൂറല്‍, സിറ്റി പൊലിസ് കമ്മിഷ്ണര്‍, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളാകും. എം.എ. റസാഖ് എംഎല്‍എ ചെയര്‍പേഴ്സണും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നദീറ വൈസ് ചെയര്‍പേഴ്സണും വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് എക്സ് ഒഫിഷ്യോ പ്രസിഡന്റുമായ സമിതിയ്ക്കാണ് രൂപം നല്‍കിയത്. ഇതിനു പുറമെ മേളയുടെ സുഖമമായ നടത്തിപ്പിനായി 17 സബ് കമ്മിറ്റികള്‍ക്കും രൂപം നല്കി.
ജനപ്രതിനിധികള്‍ ചെയര്‍പേഴ്സണ്‍മാരും അധ്യാപകര്‍ കണ്‍വീനര്‍മാരുമായാണ് സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുക. ചടങ്ങില്‍ കെ. ജയന്ത് എംഎല്‍എ അധ്യക്ഷനായി. എം.കെ. രാഘവന് എംപി മുഖ്യാതിഥിയായി. കോര്പറേഷന് മേയര്‍ ഒ. സദാശിവന്, എംഎല്‍എമാരായ പാറയ്ക്കല്‍ അബ്ദുള്ള, എം.എ. റസാഖ് , കെ.എം. അഭിജിത്, ഫാത്തിമ തഹ്ലിയ, വി.ടി. സൂരജ്, വിദ്യ ബാലകൃഷ്ണന്, പി.കെ. ഫിറോസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, ജില്ല കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, കോഴിക്കോട് സിറ്റി പൊലിസ് കമ്മീഷണര്‍ എ.പി. ഷൗക്കത്ത് അലി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.
യോഗത്തില്‍ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധം
കോഴിക്കോട്: കോഴിക്കോട്ട് സംഘടിപ്പിക്കുന്ന 68-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയുടെ സംഘാടക സമിതി യോഗത്തിലേക്ക് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ക്ഷണിക്കാത്ത കോഴിക്കോട് ഡിഡിഇയുടെ നടപടിയില്‍ പ്രതിഷേധവുമായി സിപിഐ.
സംസ്ഥാനതല കലാ- കായികമേളകള്‍ നടക്കുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും യുവജന- വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിക്കാറുണ്ട്. എന്നാല്‍ പ്രൊവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സംഘാടകസമിതി യോഗത്തിലേക്ക് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും യുവജന- വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളെയുമൊന്നും ക്ഷണിച്ചില്ല. ഇത് ഏകാധിപത്യ നടപടിയാണെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് വ്യക്തമാക്കി. മേളയെ രാഷ്ട്രീയവത്ക്കരിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി. ഗവാസ് പറഞ്ഞു.
എല്‍ഡിഎഫ് ഭരണകാലത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും യുവജന സംഘടനകള്‍ക്കും ഇത്തരം പരിപാടികളില്‍ കൃത്യമായ പ്രാതിനിധ്യം നല്കാറുണ്ടായിരുന്നു. മേളകള്‍ എല്ലാവരുടേതുമാണ് എന്ന ബോധ്യത്തോടെ പ്രവര്‍ത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്നും സിപിഐ ആവശ്യപ്പെട്ടു.